
നാദാപുരം : ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നാദാപുരം, കല്ലാച്ചി ടൗണുകളിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
നിരോധിത ഉത്പന്നങ്ങളായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കപ്പുകൾ, പ്ലേറ്റുകൾ, സ്ട്രോ, പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, പ്ലാസ്റ്റിക് കാരിബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
നാദാപുരം, കല്ലാച്ചി ടൗണുകളിലെ ആറ് സ്ഥാപനങ്ങളിൽനിന്നാണ് നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്ക് അടുത്തദിവസം പിഴചുമത്തി നോട്ടീസ് നൽകും. ആറ് സ്ഥാപനങ്ങൾക്കുമായി ആകെ നാൽപ്പത്തി അയ്യായിരം രൂപ പിഴചുമത്തിയിട്ടുണ്ട്.
പരിശോധനയിൽ ജില്ലാതല എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ ശശിധരൻ നെല്ലോളി, സ്ക്വാഡ് അംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ (ശുചിത്വമിഷൻ), എ. രജനീഷ്, നാദാപുരം ഗ്രാമപ്പഞ്ചായത്ത് അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.





