പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട പ്രതിക്ക് ഇരട്ട ജീവപര്യന്തവും 62 വർഷം കഠിന തടവും

തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളായി 62 വർഷം കഠിന തടവും പിഴയും. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.ബി. ഷിബുവാണ് ശിക്ഷ വിധിച്ചത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ 14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് രണ്ടുവട്ടം മരണം വരെ കഠിന തടവിനാണ് ശിക്ഷ വിധിച്ചത്.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി കടത്തിക്കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുകയായിരുന്നു. പൊലീസ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ ബോംബെറിഞ്ഞ് രക്ഷപ്പെട്ടു.
നിരവധി കേസുകളിലെ പ്രതിയെ പൊലീസ് പിന്നീട് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. കഴക്കൂട്ടം പൊലീസ് അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.




