Kollam

കൊല്ലത്ത് തീവണ്ടിതട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; ഇരുവരും പരിചയപ്പെട്ടത് ഒരുമാസം മുൻപ്

Please complete the required fields.




കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം തീവണ്ടിതട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ ഏകമകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി, വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടത്. കൊല്ലത്തുനിന്ന്‌ എറണാകുളം ഭാഗത്തേക്കുപോയ ഗാന്ധിധാം എക്സ്‌പ്രസാണ് ഇടിച്ചത്.

അനന്തു കൊല്ലം ഫാത്തിമ മാതാ കോളേജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയും മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിയുമാണ്. ഇരുവരും ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുൻപാണ് പരിചയപ്പെട്ടതെന്ന് അനന്തുവിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇരുവീട്ടുകാർക്കും ഇതുസംബന്ധിച്ച് ഒരു വിവരവും അറിയില്ലായിരുന്നു. സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടിൽനിന്ന്‌ ഇറങ്ങിയത്. എന്നാൽ മീനാക്ഷി തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന്‌ ഇറങ്ങിയത്. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് കളമശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരിൽ രണ്ടുപേർ തീവണ്ടിതട്ടി മരിച്ചെന്ന വാർത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്.

ബുധനാഴ്ച രാവിലെ ഇരുവരുടെയും ബന്ധുക്കൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കൾ ഏറ്റുവാങ്ങി. അനന്തുവിന്റെ മൃതദേഹം വീട്ടുവളപ്പിലും മീനാക്ഷിയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിലും സംസ്കരിച്ചു. അനന്തുവിന്റെ അമ്മ അജിതകുമാരി. ബിന്ദുവാണ് മീനാക്ഷിയുടെ അമ്മ. സഹോദരി: ശ്രീലക്ഷ്മി.

Related Articles

Back to top button