
തമിഴ്നാട്ടിൽ അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇന്നലെ ചേർന്ന കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലായത്. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന.
കോൺഗ്രസ് പിന്തുണച്ചാലും കേവല ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകൾ കൂടി ആവശ്യമായതിനാൽ പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുള്ള പാർട്ടികളെ കൂടി ടിവികെ പരിഗണിക്കുന്നുണ്ട്.ടിവികെയിലെ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെയിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇന്നലെ എഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തിൽ നിയുക്ത എംഎൽമാരുടെ യോഗം ചേർന്നിരുന്നു. ടിവികെ വിഷയം യോഗത്തിൽ ചർച്ചയായില്ലെന്നാണ് നിയുക്ത എംഎൽഎമാർ പ്രതികരിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെയും മുന്നണികളുടെ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു വന്നത്.നേരത്തെ, കോൺഗ്രസിന്റെ പിന്തുണ തേടി ടിവികെയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചുവെന്നാണ് വിവരം.





