
പേരാമ്പ്ര : ബെംഗളൂരുവിൽനിന്ന് കാറിൽ കടത്തിയ രേഖകളില്ലാത്ത 72.60 ലക്ഷം രൂപയുമായി താമരശ്ശേരി സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പി. ഫറാഷിന്റെകീഴിലുള്ള പോലീസ് സംഘം പിടികൂടി. എസ്.പി.ക്കുലഭിച്ച രഹസ്യവിവരപ്രകാരമാണ് റൂറൽ ഡാൻസഫ് സംഘവും പേരാമ്പ്ര പോലീസുംചേർന്ന് പണം പിടികൂടിയത്. കല്ലോടുവെച്ച് കാറിനുമുന്നിൽ പോലീസ് വണ്ടി തടസ്സമായിനിർത്തി കർണാടക രജിസ്‌ട്രേഷനുള്ള വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ കാറിലുണ്ടായിരുന്ന കൊടുവള്ളി മാനിപുരം വടക്കേപാറേമ്മൽ സഫ്‌വാൻ (33), താമരശ്ശേരി വാവാട് മാളികത്തടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. കർണാടകയിൽനിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് പോലീസ് പറഞ്ഞു. അഞ്ഞൂറ്്, ഇരുനൂറ്്, നൂറ്‌് രൂപയുടെ കെട്ടുകളായി കാറിന്റെ ഡോർപാഡിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണം. സ്ഥിരമായി കർണാടകയിൽ നിന്ന് പണം കടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് പോലീസിനുലഭിച്ച വിവരം.





