കളറാവട്ടെ സ്കൂൾ….’കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ’; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂനിഫോം നിർബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും മന്ത്രി കുറിച്ചു. കുഞ്ഞുങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചെത്തിയത്. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ കൊണ്ടുവന്നതിന് പിന്നാലെയാണ് പുതിയ മാറ്റവുമായി മന്ത്രി രംഗത്ത് വരുന്നത്. പുത്തൻ സമയ പ്രകാരം എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവർത്തിസമയം. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്. സ്കൂൾ സമയം കൂട്ടിയതിൽ പുനരാലോചന വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.
തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളിൽ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്. സമയം പുനക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു.




