
കുന്ദമംഗലം : നൊച്ചിപ്പൊയിലിൽ ചങ്ങാലപറമ്പത്ത് എന്നസ്ഥലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ പോലീസ് പിടികൂടി. ഗോഡൗണിൽനിന്ന് ടാങ്കർലോറിയിൽ അനധികൃതമായി പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുന്നുവെന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എ.സി.പി. എ. ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡീസലിനെപ്പോലെ തോന്നിപ്പിക്കുന്ന ദ്രാവകം പിടികൂടിയത്.
12,000 ലിറ്റർ ഉത്പന്നം വലിയ കന്നാസിലും 6000 ലിറ്റർ ടാങ്കർലോറിയിൽനിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശി ഇ. നിസാർ (35), തലശ്ശേരി സ്വദേശി റിഗിൽ (35) എന്നിവരെ അറസ്റ്റുചെയ്തു. കുന്ദമംഗലം ഇൻസ്പെക്ടർ എസ്. കിരൺ, എസ്.ഐ. എ. നിതിൻ, പ്രൊബേഷണറി എസ്.ഐ. ജിബിഷ, ഗ്രേഡ് എസ്.ഐ. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. സാംപിൾ ശേഖരിക്കുന്നതിനായി പോലീസിനെ സഹായിക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം ഉദ്യോഗസ്ഥരായ നിതിൻ കെ. രാമൻ, നിർമൽ എന്നവരുമുണ്ടായിരുന്നു.





