
താമരശ്ശേരി : റോഡിനടിയിലൂടെ ജലവിതരണപൈപ്പ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തുടർന്ന് അനുമതി ലഭ്യമാവുന്നതിനും കാലതാമസം നേരിട്ടെന്നപേരിൽ അടുത്തിടെമാത്രം നവീകരിച്ച സംസ്ഥാനപാതയുടെ പാർശ്വവശം കുത്തിപ്പൊളിക്കുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ഏറ്റെടുത്ത ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനി അധികൃതരാണ് ടാറിങ്ങും റോഡരികിൽ റിഫ്ളക്ടർ സ്ഥാപിക്കലും പൂർത്തീകരിച്ചതിനുശേഷം റോഡ് വീണ്ടും പൊളിച്ച് പ്രവൃത്തി നടത്തിയത്.
നിലവിൽ പി.സി. മുക്ക് മുതൽ കോരങ്ങാടുവരെയുള്ള ഭാഗത്തെ എണ്ണൂറുമീറ്ററോളം ഭാഗത്താണ് ബാലുശ്ശേരി-താമരശ്ശേരി റോഡിന്റെ ഇടതുവശം കുഴിച്ച് രണ്ടര ഇഞ്ച് കനത്തിലുള്ള കുടിവെള്ളവിതരണപൈപ്പ് സ്ഥാപിക്കുന്നത്.
നവീകരണം കഴിഞ്ഞ റോഡ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുത്തിപ്പൊളിക്കേണ്ടിവന്നതോടെ റോഡരികിൽ സ്ഥാപിച്ചിരുന്ന റിഫ്ളക്ടറുകളിൽ പലതും തകരുകയും മറിഞ്ഞുവീഴുകയും ചെയ്തു. നാല്പതുകിലോമീറ്ററോളം ദൈർഘ്യത്തിൽ ജലവിതരണപൈപ്പ് സ്ഥാപിക്കേണ്ടതുള്ളതിനാൽ റോഡ് നവീകരണം കഴിഞ്ഞ മറ്റുഭാഗങ്ങളിലും ഇനി കുഴിക്കേണ്ട സാഹചര്യമാണ്.





