Kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ്; പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാഗിംഗ് ആക്റ്റിലെ സെക്ഷൻ 4 അനുസരിച്ചാണ് കേസെടുത്തത്.  എല്ലുരോഗ വിഭാഗം പി ജി വിദ്യാർത്ഥികൾ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസ്. റാഗിംഗിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി ജി  ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയ് പഠനം അവസാനിപ്പിക്കുകയായിരുന്നു. ജിതിന്‍റെ പരാതിയെ തുടർന്ന് രണ്ട് സീനിയർ വിദ്യാർത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍റ് ചെയ്തു.

കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ പി ജി വിഭാഗത്തില്‍ പ്രവേശനം നേടിയത് മുതല്‍ തനിക്ക് ഇതേ വിഭാഗത്തില്‍ തന്നെയുളള സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിന്‍ ജോയി പറയുന്നു. രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡിൽ അധിക സമയം ജോലി ചെയ്യിപ്പിച്ചു. ജോലി ഭാരം കാരണം ദിവസത്തോളം ഭക്ഷണം പോലും കഴിക്കാൻ പോലും കഴിഞ്ഞില്ല. പീഡനം സഹിക്കവയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായതുമില്ല. ഒടുവില്‍ പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് പ്രിൻസിപ്പലിന് പരാതി കൊടുത്തത്.

ജിതിന്‍റെ പരാതിയിൽ ആന്‍റി റാഗിംഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയർ വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവരെ സസ്പെന്‍റ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഓര്‍ത്തോ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളായ  ഡോ. മുഹമ്മദ് സാജിദ് ഡോ. ഹരിഹരൻ എന്നിവരെയാണ് ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയതത്. അതേസമയം സംഭവം  പ്രിൻസിപ്പൽ പൊലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടിയിൽ താൽപ്പര്യമില്ല എന്ന ജിതിന്‍റെ നിലപാടിനെ തുടർന്ന് കേസ് എടുത്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ച ജിതിൻ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button