
നരിക്കുനി : മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ പൈമ്പാലശ്ശേരി പുല്ലാളൂർ റോഡിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ മതിൽ തകർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും മുകളിലേക്ക് പതിച്ചു. ചൊവ്വാഴ്ചപെയ്ത കനത്തമഴയെത്തുടർന്ന് വൈകീട്ട് ആറിനാണ് സംഭവം. അറുപതുമീറ്റർ നീളവും നാലുമീറ്റർ ഉയരവുമുള്ള മതിലാണ് തകർന്നത്.
ഒട്ടേറെ കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോവുകയും ബസ്‌സ്റ്റോപ്പിൽ വിദ്യാർഥികളും യാത്രക്കാരുമടക്കം ഒട്ടേറെ ആളുകൾ ഇതിലൂടെ കടന്നുപോവാറുണ്ട്. തലനാരിഴയ്ക്കാണ് വലിയദുരന്തം ഒഴിവായത്. മുംബൈ റെയിൽവേ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഷാമിലിന്റെ വീടിനോടനുബന്ധിച്ച മതിലാണ് തകർന്നത്.





