കസ്തൂരി രംഗൻ റിപ്പോർട്ട് ജനങ്ങളുടെ ആശങ്കയകറ്റണം; പശ്ചിമഘട്ട ജനസംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്

താമരശ്ശേരി: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പായി ജനങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ച്, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കിയുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.യുടെ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
വനഭൂമി മാത്രം ഉൾപ്പെടുത്തി മുമ്പ് നല്കിയിരുന്ന റിപ്പോർട്ടിൽ ചേർത്തിയിരുന്ന ഭൂരേഖയിൽ മാറ്റം വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കൃഷഭൂമിയും ജനവാസ മേഖലയും സംരക്ഷിച്ച് മേഖലയുടെ വ്യക്തതയുള്ള മാപ്പ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് നല്കാൻ സംസ്ഥാന അധികൃതർ തയ്യാറാകണം.
പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും താമരഗ്ഗേരിയിൽ ചേർന്ന സമിതിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. എം എൽ എമാരെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനും കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലും ചക്കിട്ടപാറയിലും വിപുലമായ ബഹുജന കൺവെൻഷനുകൾ വിളിച്ചു ചേർക്കുന്നതിനും യോഗം തീരുമാനിച്ചു.
സമിതി രക്ഷാധികാരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫാ: ബെന്നി മുണ്ടനാട്ട്, സി ജെ ടെന്നിസൺ, അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, ഫാ: ജോസ് പെണ്ണാ പറമ്പിൽ ,ജോയി കണ്ണഞ്ചിറ, ബേബി പെരുമാലിൽ, ബോസ് ജേക്കബ്, ജെമീഷ് ഇളംതുരുത്തിയിൽ, അഡ്വ.ബിനോയി തോമസ്, ബാബു പുതുപ്പറമ്പിൽ , ഫാ.ജോസഫ് കളത്തിൽ, ബെന്നി ചക്കിട്ടപാറ, ഷാജു ജോർജ്ജ്, തുടങ്ങിയവർ പ്രസംഗിച്ചു.





