
ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികൾ തേടി അതിർത്തി രക്ഷാ സേന (BSF). വേലി കെട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലും മുതലകളെയും പാമ്പുകളെയും കാവലിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചർച്ചകൾ നടത്തിയതായാണ് വിവരം.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 4,096 കിലോമീറ്ററിൽ ഏകദേശം 175 കിലോമീറ്ററോളം നദികളും ചതുപ്പുനിലങ്ങളുമാണ്. ഇവിടെ സ്ഥിരമായി വേലികൾ നിർമ്മിക്കുക എന്നത് അതീവ ദുഷ്കരമാണ്. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ പ്രകൃതിദത്തമായ കാവൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതലകളെയും പാമ്പുകളെയും നിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മൃഗങ്ങളെ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഡ്രോണുകൾ, അത്യാധുനിക സെൻസറുകൾ, ക്യാമറകൾ എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും പദ്ധതിയുണ്ട്. കിഴക്കൻ അതിർത്തിയിൽ കള്ളക്കടത്ത് സംഘങ്ങൾ സജീവമാണ്.





