
താമരശ്ശേരി: ഭാരത സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ്ണ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ‘മിഷൻ ഇന്ദ്രധനുഷ്’ ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ തുടക്കം കുറിച്ചു.
കുട്ടികളുടെയും ഗർഭിണികളുടെയും പൂർണ്ണ വാക്സിനേഷൻ ഉറപ്പുവരുത്തുന്നതിൽ എല്ലാവരും ജാഗരൂകരായിരിക്കണം എന്നും, കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും വാക്സിനേഷൻ എടുക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ അത് പൂർത്തിയാക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് കെ അറിയിച്ചു. ഓഗസ്റ്റ് ഏഴു മുതൽ 12 വരെയും സെപ്റ്റംബർ 11 മുതൽ 16 വരെയും ഒക്ടോബർ 9 മുതൽ 14 വരെയും മിഷൻ ഇന്ദ്രധനുഷിനോട് അനുബന്ധിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തപ്പെടുന്നതാണ്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ. ടി അബ്ദുൽ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് കെ അധ്യക്ഷത വഹിച്ച യോഗത്തിൽ പബ്ലിക് ഹെൽത്ത് ഇൻ ചാർജ് ഡോ. വിപിൻ പി ടി,വാർഡ് മെമ്പർ ശ്രീമതി മഞ്ജിത,ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ,പബ്ലിക് ഹെൽത്ത് നേഴ്സ് ബീന. കെ.ജോസഫ് എന്നിവർ സംസാരിച്ചു.





