
കോഴിക്കോട്: നാദാപുരം വളയത്ത് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന് തൊട്ടുപിന്നാലെ.വളയം താനി മുക്കിനടുത്ത് ലക്ഷ്മണൻ്റെ കടക്ക് മുന്നിലെ നെല്ലിയുള്ള പറമ്പത്ത് സനൽ (30) ആണ് മരിച്ചത്.
മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനൽകുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.ജോലിക്ക് ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനൽകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ സൺ സൈഡിലെ ഹുക്കിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.
ഇന്ന് പുലർച്ചെ നാലേമുക്കാലിന് അമ്മയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് സനലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് വളയം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവാഹിതനായ ശേഷം സനൽ അസ്വസ്ഥനായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നെല്ലിയുള്ളതിൽ നളിനിയുടെ മകനാണ്. സഹോദരൻ സനീഷ്.





