
കോഴിക്കോട് : ജില്ലയിൽ എല്ലാഭാഗങ്ങളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പരിശോധനാലാബുകൾ ഒരുങ്ങി. ജലജീവൻ മിഷന്റെ കീഴിൽ വാട്ടർ അതോറിറ്റിയാണ് ആറിടത്ത് ലാബുകൾ സജ്ജീകരിക്കുന്നത്. ഇതിൽ രണ്ടിടത്ത് പരിശോധന തുടങ്ങി.
മലാപ്പറമ്പ് ജില്ലാലാബിനെയാണ് ജനങ്ങൾ സാധാരണ ആശ്രയിച്ചിരുന്നത്. വടകര, കുറ്റ്യാടി, പെരുവണ്ണാമൂഴി, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളിലും മലാപ്പറമ്പിൽ വാട്ടർഅതോറിറ്റി സർക്കിൾ ഓഫീസ് കെട്ടിടത്തിലുമാണ് പുതിയ ലാബുകൾ. മലാപ്പറമ്പ്, വടകര ലാബുകൾ പ്രവർത്തനം തുടങ്ങി. പെരുവണ്ണാമൂഴി പണി പൂർത്തിയായി. മറ്റ് മൂന്ന് ലാബുകളും വൈകാതെയാവും. ജില്ലാ ലാബ്, വടകര എന്നിവയ്ക്ക് ഗുണനിലവാരത്തിനുള്ള എൻ.എ.ബി.എൽ. അംഗീകാരമായി.
വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ജലജീവൻമിഷന്റെ പൈപ്പിടുന്നുണ്ട്. പ്രാദേശികമായി ജലപരിശോധനയ്ക്കുള്ള ചെറിയ സംവിധാനവും ആദ്യഘട്ടത്തിൽ ഒരുക്കി. കിറ്റ് ഉപയോഗിച്ചുള്ളതാണ് ഈ പരിശോധന. എന്നാൽ വെള്ളത്തിന്റെ പൂർണതോതിലുള്ള പരിശോധനയ്ക്ക് കൂടുതൽ സൗകര്യങ്ങളുള്ള ലാബ് വേണം. അതിനാണ് ആറ്‌് സബ് ഡിസ്ട്രിക്ട് ലാബുകൾ.





