നാദാപുരം തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു

കോഴിക്കോട് : നാദാപുരം തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ് . വൈദ്യുതി നിലച്ചതിനാൽ രോഗികളും ഡോക്ടർമാരും വലഞ്ഞു. വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനാണ് കെഎസ്ഇബി ജീവനക്കാർ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഊരിയത് .
ഇന്ന് രാവിലെ ഒപിയിൽ നിരവധി രോഗികൾ എത്തുന്നതിനിടെയാണ് സംഭവം. ദിവസേന നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന തൂണേരി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഇലക്ട്രിസിറ്റി വിഭാഗം വിച്ഛേദിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നു.
കുടിശ്ശിക ബില്ല് അടക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ നേരത്തെ തന്നെ ആശുപത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചെക്കിൽ ഒപ്പുവെക്കാത്തതിനെ തുടർന്ന് പണമടക്കാൻ കഴിഞ്ഞില്ല എന്നാണ് കുടുംബാരോഗ്യം കേന്ദ്രം ജീവനക്കാർ പറയുന്നത്. ഇതേത്തുടർന്നാണ് കെഎസ്ഇബി നടപടി സ്വീകരിച്ചത്. രോഗികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.



