Thiruvananthapuram

കേരളത്തിലെ ജിഎസ്ടി പിരിവ് പ്രതിസന്ധിയിൽ; ഓഡിറ്റിങ്ങും വൈകുന്നു; ക്രമക്കേടും നികുതി വെട്ടിപ്പും വ്യാപകം

Please complete the required fields.




തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ജിഎസ്ടി പിരിവ് ഇപ്പോഴും പ്രതിസന്ധിയിൽ. ഉദ്യോഗസ്ഥരെ വിന്യസിച്ചുള്ള പുനസംഘടനയിലെ അനിശ്ചിതത്വത്തിൽ ഓഡിറ്റിങ്ങും വൈകുകയാണ്.കേന്ദ്ര സോഫ്റ്റ് വെയറിലേക്കുള്ള മാറ്റം പൂർത്തിയായെങ്കിലും നികുതി പിരിവിൽ മാറ്റം പ്രതിഫലിച്ചിട്ടില്ല.

അഞ്ച് വർഷമാകുമ്പോഴും സംസ്ഥാനത്ത് ചരക്ക് സേവന നികുതി പിരിക്കുന്നതിൽ ബാലാരിഷ്ടതകൾ മാറിയിട്ടില്ല.ക്രമക്കേടുകളും നികുതി വെട്ടിപ്പും വ്യാപകമായി നടക്കുമ്പോഴും ഇത് പിടിക്കപ്പെടുന്നത് പ്രധാനമായും കേന്ദ്ര പരിശോധനകളിലാണ്.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ജിഎസ്ടി പിരിവ് ഉയർത്താൻ വലിയ പദ്ധതികളാണ് ധനവകുപ്പ് തയ്യാറാക്കിയത്.എന്നാൽ ഒരു വർഷമാകുമ്പോഴും കാര്യമായി മുന്നോട്ട് പോക്കില്ല. ചോർച്ച തടയാൻ കേന്ദ്ര സോഫ്റ്റ്‍വെയറിലേക്കുള്ള മാറ്റം ഇപ്പോഴാണ് പൂർത്തിയായത്.ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടും ഇതുമായുള്ള അനുബന്ധ നടപടികൾ വൈകുന്നു.

പുനസംഘടന പൂർത്തിയായാൽ 150 ഓഡിറ്റിങ് സംഘത്തെ വിന്യസിക്കാൻ ജിഎസ്ടി വകുപ്പിന് കഴിയും.ഇത് പ്രവർത്തനക്ഷമമായാൽ മാത്രമെ ക്രമക്കേടുകൾ കണ്ടെത്തുന്ന ടാക്സ് ഇൻവസ്റ്റിഗേഷൻ സംവിധാനം കൊണ്ടും ഗുണമുള്ളു.മാർച്ചിൽ എസ്ജിഎസ്ടി 2537കോടിയാണ് പിരിച്ചെടുത്തത്. ഫെബ്രുവരിയിൽ 2123കോടി. ജനുവരിയിൽ 2254 കോടിയാണ് പിരിച്ചെടുത്തത്.കൊവിഡ് സമയത്ത് 1700 കോടിയിൽ നിന്നും നികുതി പിരിവ് ഉയർന്നെങ്കിലും സാങ്കേതിക കാര്യങ്ങൾ പൂർണമായി സജ്ജമായാൽ മൂവായിരം കോടിയിലേക്ക് വരെ പിരിവ് ഉയർത്താം. വ്യാജ ബില്ലുകൾ സമ്പാദിച്ച് ഇളവ് നേടുന്ന വ്യാജ ഇൻപുട്ട് ടാക്സ് ക്രമക്കേടുകൾ കണ്ടെത്തുന്നതിലും ഇപ്പോൾ പരിമിതികളുണ്ട്. ഈ വർഷം ജൂലൈ മാസത്തോടെ കേന്ദ്രം നൽകി വരുന്ന ജിഎസ്ടി നഷ്ടപരിഹാരവും അവസാനിക്കുകയാണ്.വലിയ അളവിൽ അധിക വിഭവ സമാഹരണത്തിനുള്ള സാധ്യതകൾ ബജറ്റിലില്ല.കേന്ദ്ര വിഹിതം കൂടി കുറയുമ്പോൾ നികുതി പിരിവ് ഊർജ്ജിതമാക്കാതെ സർക്കാരിനും മറ്റ് വഴികളില്ല

Related Articles

Leave a Reply

Back to top button