എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ 13 ന്; എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോടും, മൃതദേഹങ്ങളോടും കാണിക്കുന്ന അനീതി അവസാനിപ്പിക്കണം; മുസ് ലിം ലീഗ്

കോഴിക്കോട് : എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോടും, മൃതദേഹങ്ങളോടും കാണിക്കുന്ന അനീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് -കെ എം സി സി നേതൃത്വത്തിൽ 13 ന് എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ സംഘടിപ്പിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ പുറപ്പെടുന്നതിന് മണിക്കൂറുകള്‍ മാത്ര അവശേഷിക്കേ റദ്ദാക്കുകയും, പകരം സംവിധാനം ഒരുക്കുകയും ചെയ്യാത്ത എയര്‍ ഇന്ത്യ എക്സപ്രസിന്റെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
യാത്രക്കാരോടും, മൃതദേഹങ്ങളോടും എയര്‍ ഇന്ത്യ എക്സ്പസ് കാണിക്കുന്ന ഈ അനീതി അവസാനിപ്പിക്കണമെന്നും മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
സാധാരണക്കരായ നിരവധിയാളുകളാണ് ഈ പെട്ടെന്നുള്ള തീരുമാനത്തില്‍ വലയുന്നത്, വേണ്ടപ്പെട്ടവരുടെ കല്യാണം, മരണം, ചികിത്സ ഉള്‍പ്പെട അത്യാവശ്യ കാര്യങ്ങള്‍ക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ എയര്‍ ഇന്ത്യയുടെ പെട്ടെന്നുള്ള തീരുമാനം മൂലം ബുദ്ധിമുട്ടിലാവുകയാണ്. വിദേശത്ത് നിന്നും മരണപ്പെവരോടും അത്യന്തം നിതീനിഷേധമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വീകരിക്കുന്നത്. അതത് രാജ്യങ്ങളിലെ നിരവധി നിയമപരമായ കടമ്പകള്‍ കടന്നാണ് മരണപ്പെട്ടവരുടെ ശരീരം വിമാനത്താവളത്തില്‍ എത്തിക്കുക, എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്.
ആ സമയത്ത് മൃതദേഹം തിരിച്ച് കൊണ്ട് പോവാനും സാധിക്കില്ല. അങ്ങനെ പലരുടേയും മൃതശരീരങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുകയാണ്. ഏതെങ്കിലും വിമാനത്താവളത്തിലേക്കുള്ള വിമാനം റദ്ദാക്കിയാല്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്കുള്ള വിമാനത്തില്‍ മൃതശരീരം കയറ്റി അയക്കാനുള്ള മാനുഷിക പരിഗണ പോലും എയര്‍ ഇന്ത്യ അധികാരികള്‍ കാണിക്കുന്നില്ല. തിരക്കേറിയ അവധികാല സമയത്ത് കൂടുതല്‍ തുക നല്‍കിയാണ് പ്രവാസികള്‍ ടിക്കറ്റ് എടുക്കുന്നത്. നിലവില്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് വിമാനം റദ്ദാക്കിയ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ യു.എ.ഇ യില്‍ നിന്ന് മാത്രം മുപ്പത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. മസ്ക്കറ്റില്‍ നിന്നുള്ള ആറ് വിമാന സര്‍വീസുകളും റദ്ദാക്കി. സാധാരണക്കാര്‍ക്ക് ആശ്രയമായി വന്ന എയര്‍ ഇന്ത്യയെ തകര്‍ക്കാനും, അതുമൂലം മറ്റ് വിമാന സര്‍വീസ് കമ്പിനികള്‍ക്ക് ലാഭമുണ്ടാക്കാനുമാണ് എയര്‍ ഇന്ത്യ അധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ നിയമപരമായും, രാഷ്ട്രീയമായും നേരിടും. സമരത്തിന്റെ ആദ്യ പടിയായി മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേയും വിവിധ കെ.എം.സി.സി കമ്മിറ്റികളേുടേയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും,
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ , മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഒ.പി നസീര്‍ , ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് , ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് നജീബ് തച്ചംപൊയില്‍, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് തെക്കയില്‍ എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.





