നാദാപുരത്ത് അച്ഛനും മകൾക്കും നേരെ അക്രമം, തൂണേരി ഗ്രാമപഞ്ചായത്ത് അംഗത്തെയും മകളെയുമാണ് അക്രമിച്ചത്

കോഴിക്കോട് : നാദാപുരത്ത് അച്ഛനും മകൾക്കും നേരെ അക്രമം. തൂണേരി ഗ്രാമപഞ്ചായത്ത് അംഗത്തെയും മകളെയുമാണ് അക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അല്പസമയം മുമ്പ് തൂണേരിയിലെ ഹൈപ്പർ മാർക്കറ്റിന് സമീപത്ത് വെച്ചാണ് കാറിലെത്തിയ യുവാവ് അക്രമിച്ചത്. സിപിഐഎം ലോക്കൽ കമ്മറ്റി അംഗവും തൂണേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ കാനന്തേരി കൃഷ്ണൻ (49) മകൾ അശ്വതി (22) എന്നിവർക്കാണ് പരിക്ക്.
അശ്വതി ടീച്ചർ ട്രെയിനിംഗ് വിദ്യാർത്ഥിനിയാണ്. മർദ്ദനത്തിൽ മൂക്കിൽ നിന്ന് രക്തം വാർന്ന അശ്വതിയെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കാറിൽ നിന്ന് എടുത്ത ഇരുമ്പ് വടിപോലുള്ള സാധനം കൊണ്ട് തൻ്റെ തലക്ക് അടിച്ചതായും തടയാൻ ശ്രമിച്ച മകളെയും കടന്ന് പിടിച്ച് മർദ്ദിച്ചതായും കൃഷ്ണൻ പൊലീസിന് മൊഴിനൽകി. നിർത്തിയിട്ട തൻ്റെ ഓട്ടോറിക്ഷ പുറത്തേക്കെടുക്കാൻ സൈഡ് ചോദിച്ചതിനാണ് കാറിൽ എത്തിയ യുവാവ് അക്രമം നടത്തിയതെന്നും കൃഷ്ണൻ പറഞ്ഞു.





