‘ബദല്‍ സംവാദങ്ങള്‍ക്കില്ല, ചര്‍ച്ചകള്‍ തുടരും’; ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല. കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നുമാണ് കെ റെയില്‍ വിശദീകരണം. ഏപ്രിൽ 28 ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു.





