
മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം.
ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഇന്ന് രാവിലെയാണ് മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. മത്സ്യബന്ധനം ചോദ്യം ചെയ്തപ്പോൾ സംഘം മുതലപ്പൊഴിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് പറയുന്നു.
ഒരു ചെറുവള്ളം കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മാത്രമേ ബോട്ട് തിരികെ നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു. അതേസമയം ദൂരപരിധി ലംഘിച്ചുവെന്ന് സമ്മതിക്കുന്ന മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധനം നടത്തിയെന്ന മറൈൻ എൻഫോഴ്സ്മെന്റ് ആരോപണങ്ങൾ തള്ളി. വല വിരിക്കുകയോ മീൻ പിടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതേത്തുടർന്നായിരുന്നു പ്രതിഷേധം.





