മയക്കു വെടിയേറ്റു ചത്ത കടുവ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ലിസ്റ്റില്‍ ഇല്ലാത്തതാണെന്ന് ഡിഎഫ്ഒ

കൊട്ടിയൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ മയക്കു വെടി വെച്ച കടുവ ചത്തത് വിവാദമാകുന്നു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് നിന്നും ബുധനാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്ക് മയക്കു വെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ സംരക്ഷണയില്‍ ഇരിക്കെയാണ് രണ്ടു വയസുള്ള കടുവ ചത്തത്.
എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ചത്ത കടുവനാഷണല് ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ലിസ്റ്റില്‍ ഇല്ലാത്തതാണെന്ന വിശദീകരണവുമായി കണ്ണൂര്‍ ഡിഎഫ്ഒ വൈശാഖ് ശശിധരന് രംഗത്തെത്തി. കടുവയുടെ പോസ്റ്റ്മോര്‍ട്ടം പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളേജില്‍ എന്‍ടിസിഎയുടെ നിയമങ്ങള്‍ക്ക് വിധേയമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാലാമത്തെ കടുവയാണ് മയക്കു വെടിയേറ്റ് ചാവുന്നത്. ഇതു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.രണ്ടാഴ്ചയിലേറെ അടക്കാത്തോട് നിവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടിയത് പ്രദേശവാസികള്‍ക്ക് ആശ്വാസമായിരുന്നുവെങ്കിലും കടുവ മയക്കു വെടിയേറ്റ് ചത്തത് മൃഗ സ്നേഹികളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. മയക്കു വെടി വെച്ചതിനു ശേഷം വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കേയാണ് കടുവ ചത്തത്. രണ്ടാഴ്ചയിലേറെയായി അടക്കാത്തോട് കരിയംകാപ്പ് മേഖലയില്‍ ഭീതി പരത്തിയ കടുവയെ ഒടുവില്വ്യാഴാഴ്ച്ച ഉച്ചയോടെ കരിയംകാപ്പിലെ റബര്‍തോട്ടത്തില്‍ കണ്ടെത്തുകയായി രുന്നു. അവശനായ കടുവയെ വനപാലകസംഘം വളഞ്ഞ് മയക്കുവെടിവെച്ച് കൂട്ടിലടക്കുകയായിരുന്നു. ഒരു മാസത്തിനിടെ മേഖലയില്‍ നിന്നും പിടികൂടുന്ന നാലാമത്തെ കടുവയാണിത്. തുടര്‍ന്ന് ഇതിനെ കണ്ണവം ഫോറസ്റ്റ് ഓഫീസ് പരിസരത്തേക്ക് മാറ്റിയെങ്കിലും നിരീക്ഷണത്തിലിരിക്കേ കടുവ ചാവുകയായിരുന്നു. പിടികൂടിയ കടുവക്കു പരിക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് വനംവകുപ്പധികൃതര്‍ പറയുന്നത്.
രണ്ടാഴ്ച മുന്‍പാണ് മേഖലയില്‍ കടുവസാനിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിക്കുന്നത്. എന്നാല്‍ ഇവരുടെ പരിശോധനയില്‍ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍ അഞ്ചുദിവസം മുന്‍പ് റബ്ബര്‍വെട്ട് തൊഴിലാളി അന്നേ ദിവസം ഉച്ചയോടെ തൊഴില്‍ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ വീടിനു സമീപം റബ്ബര്‍ തോട്ടത്തില്‍ കടുവയെ കാണുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഇത്രയും നാള് നാട്ടുകാര്‍ സംശയിച്ച വന്യമൃഗം കടുവ തന്നെയെന്ന് സ്ഥിരീകരണമായതോടെയാണ് വനം വകുപ്പും കടുവയെ പിടികൂടാനുള്ള ശ്രമവുമായി രംഗത്ത് വന്നത്.
ഇതിനിടയില്‍ നാട്ടുകാരും വനം വകുപ്പും നിരവധി തവണ കടുവയെ കാണുകയും മൂന്നോളം കൂടുകള്‍ സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇതിനിടയില്‍ വനപാലകര്‍ക്കെതിരെ നിരവധി തവണ നാട്ടുകാരുടെ പ്രതിഷേധം ഉടലെടുക്കുകയും അധികൃതരെ തടഞ്ഞു വെക്കുന്ന അവസ്ഥയും ഉണ്ടായി. ഒടുവില്‍ വ്യാഴാഴ്ച ഉച്ചയോടെ റബ്ബര്‍ തോട്ടത്തില്‍ കടുവയെ കാണുകയും വൈകിട്ട് മൂന്നര മണിയോടെ വനപാലകര്‍ ഇതിനെ വളഞ്ഞ് മയക്കുവെടി വെക്കുകയുമായിരുന്നു.
വെടിയേറ്റ കടുവ ഇവിടെ നിന്നും താഴേക്ക് അല്‍പ്പദൂരം ഓടിയെങ്കിലും ഇവിടെ വെച്ച് അരമണിക്കൂറിനകം വനപാലകര്‍ ഇതിനെ പിടികൂടി കൂട്ടിലടച്ചു . തുടര്‍ന്ന് കണ്ണവം ഫോറസ്റ്റ് ഓഫീസിലേക്ക് കടുവയെ മാറ്റുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്. കഴിഞ്ഞ മാസവും കൊട്ടിയൂരില്‍ നിന്നും കമ്ബിവേലിയില്‍ കുടുങ്ങിയ നിലയില്‍ ഒരു കടുവയെ കണ്ടെത്തുകയും ഇതിനെ പിടികൂടി മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനിടെ ചാവുകയും ചെയ്തിരുന്നു. പാനൂര്‍ മനേക്കരയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ വീണ പുലിയും മയക്കു വെടിയേറ്റ് ചത്തിരുന്നു.





