
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയെന്ന് സംശയിച്ച ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. കടുവയുടെ കൂടിന് സമീപമെത്തിയ കുരങ്ങിനെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുരങ്ങ് വീണ്ടും മരത്തിൽ കയറിയതിനാൽ നിരീക്ഷണത്തിന് മൃഗശാല ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ചാടിപ്പോയി തിരിച്ചെത്തിയ കുരങ്ങിനെ രാവിലെ മുതൽ കാണാതായതാണ് ആശങ്ക പടർത്തിയത്. മ്യൂസിയത്തിന് സമീപം കുറവൻകോണത്ത് കുരങ്ങിനെ കണ്ടുവെന്ന് നാട്ടുകാരറിയിച്ചെങ്കിലും ഇത് ഹനുമാൻ കുരങ്ങല്ലെന്ന് മൃഗശാല അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു .
പിന്നാലെ നടത്തിയ തെരച്ചിലിൽ വൈകിട്ടോടെ കടുവയുടെ കൂടിന് സമീപം കുരങ്ങിനെ കാണുകയായിരുന്നു . ജീവനക്കാർ വലവിരിച്ചെങ്കിലും കുരങ്ങ് വീണ്ടും രക്ഷപ്പെടുകയായിരുന്നു. കൊക്കുകളുടെ കൂടിനടുത്തുള്ള മരത്തിലാണ് ഇപ്പോൾ കുരങ്ങുള്ളത്. കഴിഞ്ഞദിവസം തിരിച്ച് വന്ന് ആഞ്ഞിലിമരത്തിൽ ഇരുന്ന കുരങ്ങിനെ നിലത്ത് ഇറങ്ങുമ്പോൾ കൂട്ടിലാക്കാനായിരുന്നു നീക്കം. എന്നാൽ ഇണയെ കാണിച്ചും ഭക്ഷണം നൽകിയും കുരങ്ങിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.




