Kerala

കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

Please complete the required fields.




തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മൂന്ന് ദിവസത്തിന് ശേഷമെന്ന് വിവരം കിട്ടിയതായി സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുൻപ് അറിയിക്കും എന്നാണ് വിവരം ലഭിച്ചത്. വിമാന മാർഗം കൊച്ചിയിൽ എത്തിച്ചു. തുടര്‍ന്ന് റോഡ് മാർഗം തൃശ്ശൂരിൽ എത്തിക്കും എന്നാണ് ധാരണ. കുടുംബത്തിലെ ആരുടെയും ഡിഎന്‍എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു.

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദൗത്യസംഘത്തില്‍ താനുമുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപും ഉള്‍പ്പെടുന്നത്.

Related Articles

Leave a Reply

Back to top button