സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴയും കടൽക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള യാത്ര താൽക്കാലികമായി തടഞ്ഞു.
ഇന്നലെ പെയ്ത കനത്ത മഴയിൽ മട്ടന്നൂർ വിമാനത്താവളത്തിലെ സംരക്ഷണ ഭിത്തി തകർത്ത് കാനയിലെ വെള്ളം ഗതിമാറി വീടുകളിലേക്കൊഴുകിയത് പ്രദേശത്തെ നിരവധി വീടുകളിൽ നാശ നഷ്ടം ഉണ്ടാക്കി. മൺസൂൺ ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയുണ്ടായി.
നോർത്ത് പറവൂരിൽ 165 മില്ലി മീറ്റർ മഴ ലഭിച്ചു. മട്ടന്നൂർ വിമാനത്താവള പരിസരത്ത് 150 മില്ലീ മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. മഴ കനത്തപ്പോൾ വിമാനത്താവളത്തിലെ കാനയിലെ വെള്ളം ഗതിമാറി ഒഴുകിയത് പ്രദേശത്തെ നിരവധി വീടുകൾക്ക് നാശ നഷ്ടമുണ്ടാക്കി. വിമാനത്താവളത്തിന്‍റെ സംരക്ഷണ ഭിത്തി തകർത്താണ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തിയത്. വിമാനത്താവളത്തിന് പുറത്തേക്ക് വെള്ളമൊഴുകുന്ന കാനയുടെ നിർമ്മാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
അതേസമയം, മഴ കനത്ത പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധ ബീച്ചുകളികേക് സഞ്ചാരികൾ എത്തുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമ്മടം അടക്കമുള്ള ബിച്ചുകളിലാണ് താൽക്കാലിക യാത്ര നിരോധനം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴയുടെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ഉയർന്ന തിരയും കടൽക്ഷോഭവും തുടരുന്നതിനാൽ മതസ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്.





