
തിരുവനന്തപുരം: കേരള തീരത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 അർദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലയളവിലെ മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കാത്ത രീതിയിൽ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങളെ ട്രോളിംഗ് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ യന്ത്രവൽകൃത ബോട്ടുകൾക്ക് ഈ വിലക്ക് പൂർണ്ണമായും ബാധകമായിരിക്കും. കടൽസുരക്ഷയും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.





