Thiruvananthapuram
അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം: റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. മരണത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിർദ്ദേശം.
ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, ശ്രദ്ധയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തി.
അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.





