
ഇംഫാൽ: മണിപ്പൂരിലെ കാംജോങ് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ 5:59-നാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കാംജോങ്ങിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും, നിലവിൽ ജീവഹാനിയോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കാംജോങ്ങിലാണെന്നും അധികൃതർ വ്യക്തമാക്കി.
മണിപ്പൂരിന് പുറമെ ഉത്തരാഖണ്ഡിലും കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി 8:32-ന് പൗരി ഗർവാളിലാണ് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഭൂചലനങ്ങളെ ജാഗ്രതയോടെയാണ് അധികൃതർ വീക്ഷിക്കുന്നത്.





