
ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം. ചൈനീസ് നഗരമായ നാൻജിംഗിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വെെറസ് നഗരത്തിലെ മറ്റ് അഞ്ച് ഇടങ്ങളിൽ വ്യാപിച്ചതായാണ് പ്രാഥമിക നിഗമനം. നാൻജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. ജൂലൈ 10 ന് റഷ്യയിൽ നിന്നുള്ള വിമാനത്തിൽ നാൻജിംഗിൽ എത്തിയവരിലാണ് വ്യാപകമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വിമാനത്തിലെ ശുചീകരണ തൊഴിലാളികളാണ് രോഗവ്യാപനത്തിന് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ജൂലൈ 20 വരെ നഗരത്തിൽ മാത്രം 200 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡിന്റെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആളുകൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലെ പാലിക്കണമെന്നും അധികൃതർ പറഞ്ഞു. നാൻജിംഗ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഓഗസ്റ്റ് 11 വരെ നിർത്തിവയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേഗത്തിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി കൂട്ട പരിശോധനയും നടത്തിവരുന്നുണ്ട്.





