മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

മൂവാറ്റുപുഴ: പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല. ശനി രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ കക്കടശ്ശേരിയിലാണ് അപകടം സംഭവിച്ചത്. ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്.
മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരുന്നതിനാൽ മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിക്കുകയായിരുന്നു. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു.
അതിനിടെ , ആലപ്പുഴയിൽ കോളേജ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് തെറിച്ചു വീണു. തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച് അൽ അമീൻ എന്ന ബസിൽ നിന്നാണ് പെൺകുട്ടി തെറിച്ചു വീണത്. വീഴ്ചയിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.





