Kozhikode

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Please complete the required fields.




കോഴിക്കോട്: പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. ഒരാള്‍ക്ക് മുഖ്യ അലോട്‌മെന്റിന്റെ ഒന്നാം അലോട്‌മെന്റില്‍ പേരുണ്ടായിരുന്നില്ല. പ്രവേശനത്തിന് അതതു സ്‌കൂളില്‍ പോകാന്‍ ഹൈക്കോടതി ബുധനാഴ്ച ഉപാധികളോടെ അനുവദിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ അഞ്ചുപേരും രക്ഷിതാക്കളോടൊപ്പം പോലീസ് സംരക്ഷണത്തില്‍ സ്‌കൂളിലെത്തിയത്.വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്ന് 96 ദിവസത്തിനുശേഷമാണ് പ്‌ളസ് വണ്‍ പ്രവേശനത്തിനായി ഇവര്‍ പുറത്തിറങ്ങിയത്. അഞ്ചുപേരില്‍ മൂന്നുപേര്‍ താമരശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലേക്കും മറ്റു രണ്ടുപേര്‍ കോഴിക്കോട് നഗരത്തിന്റെ തീരപ്രദേശത്തുള്ള രണ്ട് സ്‌കൂളുകളിലേക്കുമാണ് പോയത്.

രണ്ടുപേര്‍ ഉച്ചയോടെത്തന്നെ തിരിച്ച് ഒബ്‌സര്‍വേഷന്‍ ഹോമിലെത്തി. എന്നാല്‍, താമരശ്ശേരിയില്‍ എത്തിയവര്‍ക്കെതിരേ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം തീര്‍ത്തത് അഡ്മിഷന്‍ താമസിക്കുന്നതിനും കുട്ടികള്‍ തിരിച്ചെത്താന്‍ വൈകുന്നതിനും ഇടവെച്ചു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.താമരശ്ശേരിയില്‍ അലോട്‌മെന്റ് ലഭിച്ച രണ്ടുപേര്‍ താത്കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്. ഈ വര്‍ഷം ഫെബ്രുവരി 28-ന് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ തലയില്‍ ഗുരുതരപരിക്കേറ്റ ഷഹബാസ് മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

Related Articles

Back to top button