
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിലെ ചെസ്റ്റ് ആശുപത്രിയിൽ നാവിഗേഷൻ ബ്രോങ്കോസ്കോപ്പി പ്രവർത്തനമാരംഭിച്ചു. ശ്വാസകോശാർബുദം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണം സർക്കാർ മെഡിക്കൽ കോളേജുകളിൽത്തന്നെ ദക്ഷിണേന്ത്യയിൽ ആദ്യത്തേതാണ്. എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ പ്രത്യേക സാമ്പത്തികനിധിയിൽനിന്ന് അൻപതുലക്ഷംരൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. നാവിഗേഷൻ ബ്രോങ്കോസ്കോപ്പിയുടെ ഉദ്ഘാടനം ചെസ്റ്റ് ഹോസ്പിറ്റൽ സെമിനാർഹാളിൽ ഇരു എം.എൽ.എ.മാരും ചേർന്ന് നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാർ അധ്യക്ഷനായി.
ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് കെ.പി. സൂരജ്, കൗൺസിലർമാരായ സി. കവിത, ഷീതു ശിവേഷ്, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എസ്. സൗമിത്രൻ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉഷാകുമാരി, ആരോഗ്യസർവകലാശാല സെനറ്റ് മെമ്പർ ഹംസ കണ്ണാട്ടിൽ, ആർ.എം.ഒ. ഡോ. എം. ആനന്ദ് എന്നിവർ സംസാരിച്ചു.





