നാദാപുരം പുറമേരിയിൽ വിവാഹ സംഘത്തിന്റെ നിയമവിരുദ്ധ ഡ്രൈവിംഗ്: നാലുപേരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

കോഴിക്കോട് : നാദാപുരം പുറമേരിയിൽ വിവാഹ സംഘം കാറിൻ്റെ നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായ വിധത്തിൽ യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. യാത്രക്കാർക്ക് ഭീഷണിയായി യാത്ര ചെയ്ത 4 യുവാക്കളുടെ ഡ്രൈവിംഗ് ലൈസൻസ് വടകര ആർടിഒ സസ്പെൻ്റ് ചെയ്തു.
6 മാസത്തേക്കാണ് ലൈസൻസ് സസ്പെന്റ് ചെയ്തത്. 5000 രൂപ പിഴ അടക്കാനും മോട്ടോർ വാഹന വകുപ്പിന്റെ 5 ദിവസം നീണ്ടു നിൽകുന്ന റോഡ് സുരക്ഷാ ക്ലാസ്സിൽ പങ്കെടുക്കാനും നിർദ്ദേശമുണ്ട്. നാദാപുരം സ്വദേശികളായ ഹാഷിം, നൗഷിക്, മുഹമ്മദ് റഫ്താസ്, നിജാസ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് ഫോർച്യൂണർ, ഒരു ബൊലേറോ, ഒരു സ്വിഫ്റ്റ് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അരൂർ എളയിടത്തെ വരൻ്റെ വീട്ടിൽ നിന്ന് കക്കംവെള്ളിയിലെ വധൂ ഗൃഹത്തിലെത്തിയ വരൻ്റെ സുഹൃത്തുക്കളാണ് പരാതിക്കിടയാക്കിയ യാത്ര നടത്തിയത്.





