ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചുപൂട്ടി ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ്; രണ്ടുപേർ അറസ്റ്റിൽ

താമരശ്ശേരി : ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനായി പാട്ടവ്യവസ്ഥയിൽ വാടകയ്ക്കെടുത്തസ്ഥലത്ത് ഉടമസ്ഥാവകാശമുന്നയിച്ച് ഗേറ്റ് അടച്ചുപൂട്ടി ഗുണ്ടാപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റ് മീനംകുളത്തുചാൽ റോഷൻ ജേക്കബ് ഉമ്മൻ (38), താമരശ്ശേരി മലയിൽവീട്ടിൽ പി. ഷഫീഖ് (36) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോഴിക്കോട് സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിനുസമീപത്തെ മലബാർ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഗ്രൗണ്ടിന്റെ പ്രധാന ഗേറ്റ് പൂട്ടി ഭീഷണിപ്പെടുത്തി പണംവാങ്ങിയെന്ന പരാതിയിലാണ് നിയമനടപടി. ഗ്രൗണ്ട് ഇരുപതുവർഷത്തേക്ക് വാടകയ്ക്കെടുത്ത ഇൻ ഡ്രൈവ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടർ അഭിലാഷിന്റെ പരാതിയെത്തുടർന്നാണ് താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ, എസ്.ഐ. ഒ.എൻ. ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റോഷനെയും ഷഫീക്കിനെയും അറസ്റ്റ് ചെയ്തത്. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ട്രയൽനടക്കവേ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് 28-ന് രാവിലെ ഏഴിന് സ്ഥലത്തെത്തിയ റോഷനും ഒപ്പമുണ്ടായിരുന്നയാളും ഗേറ്റ് പൂട്ടി പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയാൽ മാത്രമേ ഗേറ്റ് തുറക്കുകയുള്ളൂവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പതിനായിരംരൂപ ഗുഗിൾപേ ആയി അയപ്പിച്ചു.
തുടർന്ന് പിറ്റേദിവസവും പ്രതികൾ ഗേറ്റ് പൂട്ടി പണമാവശ്യപ്പെട്ടതോടെയാണ് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ സ്ഥലം മാസവാടകയ്ക്കെടുത്തവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയായ റോഷനെതിരേ മുമ്പ് കാപ്പചുമത്തി നടപടിയെടുത്തിരുന്നു. രണ്ടുവർഷംമുമ്പ് വിൽപ്പനയ്ക്കെത്തിച്ച 20 ലക്ഷംരൂപ വിലമതിക്കുന്ന എം.ഡി.എം.എ.യും എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി ഇയാൾ ഫറോക്ക് എക്‌സൈസ് റെയ്‌ഞ്ച് സംഘത്തിന്റെ പിടിയിലായിരുന്നു. 2021 നവംബറിൽ റോഷൻ കെട്ടഴിച്ചുവിട്ട അക്രമസ്വഭാവമുള്ള വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ അമ്പായത്തോട് മിച്ചഭൂമി സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഷഫീഖ്





