പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു; ആർ.ഡി.ഡി. ഓഫീസിലേക്ക് മാർച്ച്

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു.കോഴിക്കോട് ആർ.ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഉദ്യോഗസ്ഥരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ 3,22,147 കുട്ടികൾക്കാണ് പ്രവേശനം കിട്ടിയത്.
മികച്ച മാർക്കുണ്ടായിട്ടും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാർഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു. പ്രതിഷേധവുമായി രംഗത്തെത്തിയത്. എം.എസ്.എഫും പ്രതിഷേധിച്ചിരുന്നു.പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർനിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കോഴിക്കോട്ട് കെ.എസ്.യു.വും എം.എസ്.എഫും മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ചിരുന്നു.കൂടാതെ മലബാറിലെ സീറ്റ് പ്രശ്നത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറു (ഡി.ജി.ഇ.)ടെ ഓഫീസ് പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധിച്ചിരുന്നു.അതേസമയം, വിദ്യാർഥിപ്രവേശനത്തിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു.
അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ മൊത്തം 21,550 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിവുണ്ടെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 14,037 മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.എന്നാൽ, നിരവധി വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.





