
തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. പോങ്ങുമൂട് സ്വദേശികളായ മധു, കുട്ടൻ എന്ന മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീടുകളിലെത്തി ഭീഷണി മുഴക്കിയത്. കല്ലമ്പള്ളി സ്വദേശികളായ അരുൺ, രാജീവ്, അനി എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം.
അർധരാത്രി വീടുകളിലെത്തിയ ഇരുവരും മാരകങ്ങളുമായി മൂന്നുപേരുടെയും വീടുകൾ ആക്രമിക്കുകയായിരുന്നു. വീടിൻറെ വാതിലിൽ വാളുകൊണ്ട് വെട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇരുവരും സി.പി.എം പ്രവർത്തകരാണ്. സി.ഐ.ടി.യു. യൂണിയൻ തൊഴിലാളിയാണ് മധു. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.





