
കോഴിക്കോട്: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
ജില്ലയിൽ 123 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഒന്നിലധികം ന്യൂനത കണ്ടെത്തിയ അഞ്ചു സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നൽകി. ജില്ലയിൽ മഞ്ഞപ്പിത്തം വർധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന. ഓപറേഷൻ മൺസൂൺ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.
ഹോട്ടലുകൾ, ജ്യൂസ് കടകൾ എന്നിവ ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തി റിപ്പോർട്ടും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സൂക്ഷിക്കണം. മഴക്കാലത്ത് ഉപഭോക്താക്കൾ പരമാവധി ചൂടുവെള്ളമോ ചൂടാക്കിയശേഷം തണുപ്പിച്ച വെള്ളമോ കുടിക്കാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശിച്ചു.





