വടകരയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയുടെ വീഡിയോയും ലുക്ക്ഔട്ട് നോട്ടീസും പുറത്തുവിട്ട് പൊലീസ്

വടകര: മാഹി റെയിൽവേ സ്റ്റേഷന് സമീപം തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോയും വിഡിയോയും പുറത്തുവിട്ട് പൊലീസ്. ഇക്കഴിഞ്ഞ മാർച്ച് 25നാണ് തമിഴ്നാട് അരിയലൂർ സ്വദേശി സുധാകരൻ കൊല്ലപ്പെട്ടത്. തലക്കടിയേറ്റ് അതിക്രൂരമായി കൊല്ലപ്പെട്ട നിലയിലായിരുന്നു സുധാകരന്റെ മൃതദേഹം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയത്. ചോമ്പാല പൊലീസ് ആദ്യഘട്ടം അന്വേഷണം നടത്തിയ കേസ് നിലവിൽ വടകര ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് സുധാകരനൊപ്പമുണ്ടായിരുന്ന ആളുടെ വിഡിയോയും ചിത്രവുമാണ് പുറത്തുവിട്ടത്.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽനിന്നാണ് കൂടെയുണ്ടായിരുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. നേരത്തെയും പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും വിഡിയോ ദൃശ്യങ്ങൾ ആദ്യമായാണ് പുറത്തുവിടുന്നത്. സുധാകരന്റെ മരണത്തിന് പിന്നാലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ത്രീയും കൊല ചെയ്യപ്പെട്ടിരുന്നു. ഈ കേസിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്.





