Thiruvananthapuram

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; വെള്ളക്കെട്ട്, വ്യാപക നാശനഷ്ടം, ഒരാളെ കാണാതായി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളിൽ ലഭിക്കുന്നത്. ന​ഗരത്തിലെ സർവീസ് റോഡുകൾ പലതും വെള്ളത്തിലായി. കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ വൻ ​ഗതാ​ഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു.

തലസ്ഥാനത്ത് രാവിലെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വെഞ്ഞാറമൂട് തേമ്പാമൂട് പുല്ലമ്പാറയിൽ വ്യാപക നാശനഷ്ടം പല വീടുകളിലും വെള്ളം കയറി. നാവായിക്കുളം മമ്മൂല്ലി പാലത്തിനു സമീപം ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയർഫോഴ്‌സിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചിറയിൻകീഴ് പാലവിള ഗവൺമെന്റ് യുപി സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണു. സ്‌കൂൾ തുറന്നിട്ടാല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

മഴ ശക്തമായതിനാൽ പാപനാശം ബലിമണ്ഡപത്തിൽ ബലിതർപ്പണം തുടരുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അപകടാവസ്ഥ കണക്കിലെടുത്ത് താത്ക്കാലികമായി തർപ്പണം നിർത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും തർപ്പണം തുടരുകയാണ്. ദേവസ്വം ബോർഡ് എക്‌സിക്യൂട്ടിവ് ഓഫീസറുടെ നിർദ്ദേശമുണ്ടായാൽ മാത്രമേ ബലിതർപ്പണ ചടങ്ങുകൾ നിർത്തിവെയ്ക്കാൻ കഴിയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് ഏലയിലും വെള്ളം കയറി. നെയ്യാർ കനാലും നിറഞ്ഞെഴുകുകയാണ്. ആനകോട് ഏലയിൽ നിന്നും പൂവച്ചൽ വരെ മൂന്നര കിലോമീറ്ററിനുള്ളിൽ ഏക്കറുകണക്കിന് കൃഷയിടങ്ങളിൽ വെള്ളം കയറി. ഉദിയന്നൂർ തോട്, പച്ചക്കാട് എന്നിവിടങ്ങളിൽ തോട് കരവിഞ്ഞു. അരുവിക്കര സർക്കാർ ആശുത്രിയുടെ മതിൽ തകർന്നു. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് വരുന്നതുവരെ നിരോധനം തുടരും.

കോട്ടയത്ത് തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറ്റിലും, മണിമലയാറ്റിലും, മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഓട വൃത്തിയാക്കാതിരുന്നതിനെ തുടർന്ന് വൈക്കത്തെ കടകളിൽ വെള്ളം കയറി. മഴ ശക്തായതോടെ വൈക്കം തവണക്കാവ് ജങ്കാർ സർവ്വീസ് നിർത്തി. വൈക്കം ജെട്ടിയിൽ തവണ കടവിലേക്ക് പോകാൻ പുറപ്പെട്ട ബോട്ട് കാറ്റിൽപ്പെട്ട് തിരിക്കാനാവതിരുന്നതിനെ തുടർന്ന് ജീവനക്കാർ തിരിച്ചടിപ്പിച്ചു. ബോട്ട് സർവ്വീസുകൾ‍ക്ക് മുടക്കമില്ല.

Related Articles

Back to top button