
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനം. നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രം കീഴടങ്ങുമെന്ന് പ്രതിപട്ടികയിലുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിചേർക്കപ്പെട്ട പ്രമുഖ നേതാക്കൾ ഒളിവിലെന്ന് പൊലീസ് പറയുന്നു. എന്നാൽ പൊലീസിന്റെ ആരോപണം കോൺഗ്രസ് നിഷേധിച്ചു. പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഐഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തത് സി പി ഐ ഇടപെടൽ മൂലമാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടയുള്ള പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. എട്ട് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ മാത്രമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.





