മുല്ലപ്പെരിയാർ മരംമുറിക്കൽ; അനുമതി ആഭ്യന്തര വകുപ്പിന്റെ അറിവോടെ, തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും: കെ സുധാകരൻ

ബേബി ഡാമിലെ മരം മുരിക്കൽ ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അനുമതി ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് എന്നതിന് തെളിവുണ്ടെന്നും തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
തമിഴ്‌നാടിന്റെ താത്പര്യങ്ങളെയാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്. അനുമതി നൽകിയത് കേരളത്തിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമെന്ന് പറഞ്ഞ അദ്ദേഹം ഒന്നുമറിയാതെ മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് എ കെ ശശീന്ദ്രൻ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
അതേസമയം മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയത് തന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകള്‍ അറിഞ്ഞിരുന്നില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്നും അതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി അറിയിച്ചു.





