വയനാട്ടിലെ വന്യജീവി പ്രശ്നത്തിൽ സർക്കാർ ഇടപെടണം; അജീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്; രാഹുൽ ഗാന്ധി

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞുവെന്നും രാഹുൽ എക്സിൽ കുറിച്ചു. തന്റെ ഹൃദയം മരിച്ച അജീഷിന്റെ കുടുംബത്തിനൊപ്പമാണ്, പ്രത്യേകിച്ച് അസുഖബാധിതയായ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം.
അജീഷായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വയനാട്ടിൽ വന്യജീവി ആക്രമണം വർധിച്ച് വരികയാണ്. വന്യജീവികൾ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾക്ക് വയനാട്ടിലെ ജനങ്ങൾ വലിയ വിലയാണ് നൽകേണ്ടി വരുന്നത്. ഈ പ്രശ്നം പരിഹരിക്കണമെന്ന്, പ്രത്യേകിച്ച് കര്‍ഷകരുടെ സംരക്ഷണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍, വിഷയം പരിഹരിക്കാനാവശ്യമായ ഒരു കർമപദ്ധതിയുടെ അഭാവം സംഘർഷങ്ങള്‍ രൂക്ഷമാക്കുന്നു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിർണായക നടപടി സ്വീകരിച്ച് സമൂഹത്തേയും വന്യജീവിസമ്പത്തിനേയും സംരക്ഷിക്കുന്ന സംവിധാനമൊരുക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.





