
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്നും ആന്റണി രാജു പറഞ്ഞു. സെപ്റ്റംബർ 5 വരെ 6,267,853 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനങ്ങളാണ്. എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു.
102.80 കോടി രൂപയുടെ ചെലാൻ അയച്ചു. ഇതിൽ പിഴയായി 14.88 കോടി ലഭിച്ചുവെന്നും മന്ത്രി. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





