മിൽമ നെയ്യ് തിരിമറി ; സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും, മന്ത്രി ബിന്ദു കൃഷ്ണ

മിൽമയിലെ അഴിമതിയിൽ സമഗ്ര അന്വേഷണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ ട്വന്റിഫോറിനോട്. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മറു വശത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. ഷീബ കൈമളിന്റെ നേത്യത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേടും, മഹാരാഷ്ട്രയിൽ നിന്ന് പാൽ വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്ര അന്വേഷണം ഉണ്ടാകും.തിരിമറിയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മേഖല യൂണിയനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതികളാണ് പുറത്തുവന്നിരുന്നത്. അതിൽ തന്നെ ശബരിമലയിലേക്ക് നൽകിയ നെയ്യിലടക്കം തിരിമറി നടത്തിയതായി കണ്ടെത്തി. ഗുണമേന്മയില്ലാത്ത നെയ്യാൻ സന്നിധാനത്തേക്ക് കൊടുത്തയച്ചിരുന്നത്. പത്തനംതിട്ട ഡയറിയിൽ നിന്ന് 510 രൂപയ്ക്ക് ഗുണമേന്മയുള്ള നെയ്യ് വാങ്ങി തമിഴ്നാട്ടിൽ നിന്ന് ഗുണമേന്മയില്ലാത്ത നെയ്യ് കൊണ്ടുവന്ന് കുപ്പികളിൽ നിറച്ചാണ് ശബരിമലയിലേക്ക് കൊണ്ടുപോയിരുന്നത്. ഇതേ കുപ്പികളിലെ നെയ്യ് 710 രൂപയ്ക്ക് പുറത്ത് വിൽക്കുകയും ചെയ്തതായിട്ടുള്ള ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്.





