
കോഴിക്കോട് : എ.ഐ. ക്യാമറ പ്രവർത്തിച്ചുതുടങ്ങി ഒരുമാസം പിന്നിടുമ്പോൾ പിഴയിനത്തിൽ ഈടാക്കിയത് 5,68,500 രൂപ. ജൂൺ അഞ്ചുമുതൽ 30 വരെ കാലയളവിലുള്ള മോട്ടോർവാഹനവകുപ്പിന്റെ കണക്കാണിത്. ജില്ലയിൽ സ്ഥാപിച്ച 63-ക്യാമറകളിൽനിന്നായി ഒട്ടേറേ നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, മുൻകാലങ്ങളെക്കാളും നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഒറ്റക്കെട്ടായി പറയുന്നത്.
ഈ ഒരുമാസത്തിൽ 15,344 വിവിധ ഗതാഗതനിയമലംഘനങ്ങൾ എ.ഐ. ക്യാമറ പകർത്തിയിട്ടുണ്ട്. ഇതിൽ 10,719 കേസുകൾക്ക് ചലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 8955 പേർക്ക് ചലാൻ തപാൽമുഖേന അയച്ചിട്ടുമുണ്ട്. നിയമലംഘനങ്ങളിൽ ഏറ്റവുംകൂടുതലായുള്ളത് ഹെൽമെറ്റിടാതെ വാഹനമോടിക്കുന്നതാണ്. 5708 കേസുകളാണ് ഇതിൽ എടുത്തത്. ഇതിനു തൊട്ടുപുറകിലായി സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. 3186 കേസുകൾക്കാണ് പിഴചുമത്തിയിട്ടുള്ളത്. ജില്ലയിലെ ക്യാമറകളിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് മുക്കം, പേരാമ്പ്ര, ആയഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലാണ്.
സഹയാത്രികർ സീറ്റ് ബെൽറ്റിടാതെ കാറിൽ യാത്രചെയ്കതിനുള്ള കേസുകളും കൂടുതലാണ്. പിഴയടയ്ക്കാനിടവരുത്താതെ സുരക്ഷയോടെ വാഹനമോടിക്കാനാണ് വാഹനയാത്രക്കാർ ശ്രമിക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.





