
തൃശൂര്‍: സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്‍റെ വൈര്യാഗ്യം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍. എന്നാൽ പ്രതികളിലൊരാള്‍ ഒളിവിലാണ്. ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കല്‍ വിഷ്ണു, മാരായ്ക്കല്‍ പടിഞ്ഞാറയില്‍ പ്രജോദ് എന്നിവരെയാണ് പീച്ചി പൊലീസ് പിടികൂടിയിരിക്കുന്നത് . വിലങ്ങന്നൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അഭിജിത്തിനെയും ഭാര്യയെയും അഭിജിത്തിന്‍റെ മുന്‍കാല സുഹൃത്തുക്കളായ വിണ്ഷു, പ്രജോത്, ധനീഷ് എന്നിവര്‍ ചേർന്ന് അക്രമിക്കുകയായിരുന്നു.
സൗഹൃദ ബന്ധം അവസാനിപ്പിച്ചത് എന്തിന് എന്ന് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഇവരുമായി സൗഹൃദം സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അഭിജിത്തിനെ മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അഭിജിത്ത് പീച്ചി റോഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
എന്നാല്‍ പ്രതികള്‍ ഇവരെ പിന്തുടർന്ന് ആശുപത്രിയിലുമെത്തി വീണ്ടും അഭിജിത്തിനെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിപിന്‍ ബി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികളില്‍ ഒരാളായ ധനീഷ് ഒളിവിലാണ്.
ഇനിയും പ്രതികള്‍ ഉള്ളതായും അവര്‍ക്കുള്ള അന്വേഷണം നടക്കുന്നതായും എസ്എച്ച്ഒ അറിയിച്ചു. എഎസ്ഐ അജി, സിപിഒമാരായ മഹേഷ്, അഭിജിത്ത്, റഷീദ്, വിനീഷ്, ഹോംഗാര്‍ഡ് ഫിലിപ്പ്കുട്ടി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.





