
കുന്ദമംഗലം : ഉദ്ഘാടനം കഴിഞ്ഞ് 26 ദിവസമാകുമ്പോഴേക്കും പടനിലം – കളരിക്കണ്ടി റോഡ് തകർന്നു. പടനിലം ജങ്ഷനിലാണ് റോഡിന്റെ മധ്യഭാഗത്തെ ടാറിങ് പൊളിഞ്ഞ് കുഴിരൂപപ്പെട്ടത്. ഏറെക്കാലം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലായിരുന്ന റോഡ് നവീകരണത്തിന് ശേഷം ഏപ്രിൽ 28-നാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തത്.
3.22 കോടിരൂപ ചെലവിട്ടാണ് ഒന്നരക്കിലോമീറ്റർ ദൂരമുള്ള റോഡ് നവീകരിച്ചത്. കളരിക്കണ്ടി ഭാഗത്തേക്ക് തിരിയുന്നിടത്ത് കൾവർട്ടിനരികിലൂടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പോകുന്നുണ്ട്.
ഇതിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞദിവസം റോഡിന്റെ മധ്യഭാഗത്ത് നിന്നും കുടിവെള്ളം ഒഴുകിപ്പോയിരുന്നു. വെള്ളം ശക്തമായി ഉയർന്നതോടെ അടിഭാഗത്തെ മണ്ണിളകിമാറി റോഡ് തകരുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ളം റോഡിൽ പാഴാകുന്നത് അധികൃതരെ അറിയിച്ചിട്ടും നന്നാക്കാൻ ആരുമെത്തിയില്ലെന്നും പരാതിയുണ്ട്. മധ്യഭാഗത്ത് കുഴി രൂപപ്പെട്ടതിനാൽ റോഡിന്റെ പ്രവേശനഭാഗത്ത് ഗതാഗതതടസ്സവും ഉണ്ടാവുന്നുണ്ട്.
രാത്രിയിൽ കുഴി കാണാത്തത് ഇരുചക്രവാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ജോലിക്ക് കരാറുകാരെ കിട്ടാത്തതാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.





