വിഴിഞ്ഞം തുറമുഖം ഗെയ്റ്റ് കോംപ്ലക്സ് അടുത്ത മാസം ഉദ്ഘാടനം ചെയ്യും; മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖ നിർമാണ പ്രവൃത്തിയുടെ മാസാന്ത്യ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആകെ 2241 മീറ്റർ നീളം വരുന്ന പുലിമുട്ടിന്റെ 2235 മീറ്റർ നിർമാണം പൂർത്തീകരിച്ചുവെന്നും നേരത്തെ പ്രഖ്യാപിച്ചതുപോലെ ഓണത്തോടെ വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുമെന്നും മന്ത്രി അറിയിച്ചു.
തുറമുഖ നിർമാണ കമ്പനിയുമായുള്ള കരാർ പ്രകാരം പുലിമുട്ട് നിർമാണത്തിന്റെ 30 ശതമാനം പൂർത്തിയായാൽ തുകയുടെ 25 ശതമാനം ആയ 346 കോടി രൂപ കൈമാറണം. ഈ തുക മാർച്ചിൽ തന്നെ കൈമാറുമെന്നും മുഖ്യമന്ത്രിയുമായും സംസ്ഥാന സഹകരണ മന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി സഹകരണ വകുപ്പിൽ നിന്നാകും തുക ലഭ്യമാക്കുകയെന്നും റെയിൽ, ദേശീയപാത കണക്ടിവിറ്റിക്കായി 200 കോടി രൂപയും റെയിൽവേ പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കലിന് 1150 കോടി രൂപയും ഉൾപ്പെടെ 3450 കോടി രൂപ ഹഡ്കോയിൽ നിന്ന് ബ്രിഡ്ജ് ലോൺ മുഖേന ലഭ്യമാക്കുമെന്നും റെയിൽവേ ലൈനിനായുള്ള ഭൂമി ഏറ്റെടുക്കൽ വരുന്ന ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.





