
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജു ഖാൻ (40), കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനം ഗോപകുമാർ (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടു കൂടി പൊലീസ് നടത്തിയ ലഹരിമരുന്ന് റെയ്ഡിനിടെയാണ് സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാനായി കൊണ്ടു പോകുന്നതിനിടയിൽ ഷൈജുഖാനും ഗോപകുമാറും പിടിയിലായത്. പൊലീസിനെ കണ്ട് കഞ്ചാവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാടകീയമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു. നേരത്തെ തട്ടുകടയിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതിയായിരുന്ന ഷൈജുഖാൻ കോടതിയിൽ കീഴടങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെയാണ് പിടിയിലായത്.
ചാരുംമൂട് ഇയാളുടെ തട്ടുകടയിൽ നിന്നും നാല് ദോശയും ചമ്മന്തിയും സാമ്പാറും അടങ്ങിയ പാഴ്സലിന് 500 രൂപയായിരുന്നു വില ഈടാക്കിയിരുന്നത്. ഈ കച്ചവടത്തിൽ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷൈജുഖാന് ആദ്യം കുരുക്കുവീഴുന്നത്.





