
കോഴിക്കോട് : ചണത്തിൽ നിർമിച്ച വൈവിധ്യമാർന്ന പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുമായി ജ്യൂട്ട് മേള തുടങ്ങി. കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലെ നാഷണൽ ജ്യൂട്ട് ബോർഡിന്റെ നേതൃത്വത്തിലാണ് കല്ലായിറോഡ് സ്നേഹാഞ്ജലി കമ്യൂണിറ്റി ഹാളിൽ പ്രദർശന-വിപണന മേള ഒരുക്കിയിരിക്കുന്നത്.
കരകൗശല വസ്തുക്കൾ, ഊഞ്ഞാലുകൾ, പാവകൾ, ചുമരിൽ തൂക്കുന്ന അലങ്കാരങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, ചവിട്ടികൾ, ലെറ്റർ ഹോൾഡറുകൾ, ടീ കോസ്‌റ്റേഴ്‌സ് എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്.
ഫാൻസി, ട്രാവൽ, ലാപ് ടോപ്പ് ബാഗുകൾ, പേഴ്‌സുകൾ, ബാക്ക് പാക്കുകൾ, ഫയൽ ഫോൾഡറുകൾ തുടങ്ങിയവയുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവിധതരം മാറ്റുകളും മേളയുടെ ആകർഷണമാണ്.
50 രൂപ മുതൽ 10000 രൂപ വരെയുള്ള വിവിധ ഉത്പന്നങ്ങളാണ് പ്രദർശനത്തിലുള്ളതെന്ന് സൗത്ത് ഇന്ത്യ ജ്യൂട്ട് അസോസിയേഷൻ സെക്രട്ടറി ശ്രീനിവാസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുപത്തഞ്ചോളം സംരംഭകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ നടക്കുന്ന മേള മാർച്ച് 14-ന് സമാപിക്കും.





